നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ജെയിംസ് ബാങ്ക്സ്

പരാജയത്തില്‍ ഒരു സ്‌നേഹിതന്‍

1939 നവംബര്‍ 27 ന് അമേരിക്കയിലെ പ്രശസ്തമായ സിനിമാ നിര്‍മ്മാണ മേഖലയായ 'ഹോളിവുഡിനു' പുറത്ത് മാലിന്യക്കൂമ്പാരത്തിനിടയില്‍ മൂന്ന് നിധി വേട്ടക്കാര്‍ കുഴിക്കാനാരംഭിച്ചു. അതു ചിത്രീകരിക്കാനായി ഒരു ഫിലിം ക്രൂവും ഒപ്പമുണ്ടായിരുന്നു. എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് അവിടെ കുഴിച്ചിട്ടതായി അഭ്യൂഹമുണ്ടായിരുന്ന സ്വര്‍ണം, വജ്രം, പവിഴം എന്നിവ അടങ്ങിയ നിധി അന്വേഷിക്കുകയായിരുന്നു അവര്‍.

അവര്‍ ഒരിക്കലും അതു കണ്ടെത്തിയില്ല. ഇരുപത്തിനാല് ദിവസം കുഴിച്ചതിനുശേഷം അവര്‍ ഒരു പാറക്കല്ലില്‍ തട്ടി നിര്‍ത്തി. അവര്‍ ആകെ നേടിയത് ഒന്‍പത് അടി വീതിയും നാല്‍പ്പത്തിരണ്ട് അടി ആഴവുമുള്ള ഒരു കുഴി മാത്രമായിരുന്നു. അവര്‍ നിരാശരായി മടങ്ങി.

തെറ്റ് സംഭവിക്കുന്നത് മാനുഷികമാണ് - നാമെല്ലാവരും ചിലപ്പോള്‍ പരാജയപ്പെടുന്നു. ചെറുപ്പക്കാരനായ മര്‍ക്കൊസ് ഒരു മിഷനറി യാത്രയില്‍ പൗലൊസിനെയും ബര്‍ന്നബാസിനെയും വിട്ടുപോയതായും ''അവരോടൊപ്പം പ്രവൃത്തിക്കു വരാതിരുന്നതായും'' തിരുവെഴുത്ത് പറയുന്നു. ഇക്കാരണത്താല്‍, തന്റെ അടുത്ത യാത്രയില്‍ ''അവനെ കൂട്ടിക്കൊണ്ടു പോകുന്നത് യോഗ്യമല്ല'' എന്നു പൗലൊസ് കരുതി (പ്രവൃത്തികള്‍ 15:38). ഇത് ബര്‍ന്നബാസുമായി കടുത്ത വിയോജിപ്പിന് കാരണമായി. തന്റെ പ്രാരംഭ പരാജയങ്ങള്‍ക്കിടയിലും, മര്‍ക്കൊസ് വര്‍ഷങ്ങള്‍ക്കുശേഷം അത്ഭുതകരമായ രീതിയില്‍ രംഗത്തുവരുന്നു. ജീവിതാവസാനം പൗലൊസ് ഏകാന്തതയിലും ജയിലിലും ആയിരുന്നപ്പോള്‍, 'മര്‍ക്കൊസ് എനിക്കു ശുശ്രൂഷയ്ക്കായി ഉപയോഗമുള്ളവനാകയാല്‍ അവനെ കൂട്ടിക്കൊണ്ടു വരിക'' (2 തിമൊഥെയൊസ് 4:11) എന്ന് തിമൊഥെയൊസിന് എഴുതുകയും ചെയ്തു. അവന്റെ പേര് വഹിക്കുന്ന സുവിശേഷം എഴുതാന്‍ ദൈവം മര്‍ക്കൊസിനെ പ്രേരിപ്പിച്ചു.

നമ്മുടെ തെറ്റുകളും പരാജയങ്ങളും നാം തനിയെ അഭിമുഖീകരിക്കാന്‍ ദൈവം നമ്മെ വിടുകയില്ലെന്ന് മര്‍ക്കൊസിന്റെ ജീവിതം നമുക്ക് കാണിച്ചുതരുന്നു. എല്ലാ തെറ്റുകളേക്കാളും വലിയ ഒരു സ്‌നേഹിതന്‍ നമുക്കുണ്ട്. നാം നമ്മുടെ രക്ഷകനെ പിന്തുടരുമ്പോള്‍ നമുക്ക് ആവശ്യമായ സഹായവും ശക്തിയും അവന്‍ നമുക്കു നല്‍കും.

വീണ്ടെടുപ്പിന്‍ പ്രത്യാശ

ആ മനുഷ്യന്‍ വീണ്ടെടുപ്പിനപ്പുറത്താണെന്നു തോന്നി. അയാളുടെ കുറ്റകൃത്യങ്ങളില്‍ എട്ട് വെടിവയ്പുകളും (ആറ് പേര്‍ കൊല്ലപ്പെട്ടു) 1970 കളില്‍ ന്യൂയോര്‍ക്ക് നഗരത്തെ ഭയപ്പെടുത്തുന്ന 1,500 ഓളം തീപിടുത്തങ്ങള്‍ക്കു കാരണമായതും ഉള്‍പ്പെടുന്നു. കുറ്റകൃത്യം നടത്തിയ സ്ഥലത്ത് പോലീസിനെ നിന്ദിച്ചുകൊണ്ട് അയാള്‍ കത്തുകള്‍ നിക്ഷേപിച്ചിരുന്നു. ഒടുവില്‍ അയാളെ പിടികൂടുകയും ഓരോ കൊലപാതകത്തിനും തുടര്‍ച്ചയായി ഇരുപത്തിയഞ്ച് വര്‍ഷം വീതം ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുകയും ചെയ്തു.

എന്നിട്ടും ദൈവം ഈ മനുഷ്യന്റെ അടുത്തെത്തി. ഇന്ന് അവന്‍ ക്രിസ്തുവിലുള്ള ഒരു വിശ്വാസിയാണ്, അവന്‍ ദിവസവും തിരുവെഴുത്തുകളില്‍ സമയം ചെലവഴിക്കുകയും ഇരകളുടെ കുടുംബങ്ങളോട് അഗാധമായ ഖേദം പ്രകടിപ്പിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. നാലു പതിറ്റാണ്ടിലേറെ ജയിലില്‍ കിടന്നിട്ടുണ്ടെങ്കിലും, വീണ്ടെടുപ്പിനപ്പുറത്താണെന്നു തോന്നിയ ഈ മനുഷ്യന്‍ ദൈവത്തില്‍ പ്രത്യാശ കണ്ടെത്തി, ''എന്റെ സ്വാതന്ത്ര്യം ഒരൊറ്റ വാക്കില്‍ കണ്ടെത്തി: യേശു'' എന്നയാള്‍ പറയുന്നു.

സാധ്യതയില്ലാത്ത മറ്റൊരു മാനസാന്തരത്തെക്കുറിച്ച് തിരുവെഴുത്ത് പറയുന്നു. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ ദമാസ്‌കൊസിലേക്കുള്ള യാത്രയില്‍ കണ്ടുമുട്ടുന്നതിനുമുമ്പ്, ശൗല്‍ (പിന്നീട് അപ്പൊസ്തലനായ പൗലൊസ് ആയി) ''കര്‍ത്താവിന്റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കൊലയും നിശ്വസിക്കുകയായിരുന്നു'' (പ്രവൃത്തികള്‍ 9:1). എന്നിട്ടും പൗലൊസിന്റെ ഹൃദയവും ജീവിതവും യേശുവിനാല്‍ രൂപാന്തരപ്പെട്ടു (വാ. 17-18), ചരിത്രത്തിലെ ഏറ്റവും ശക്തനായ സാക്ഷികളില്‍ ഒരാളായി അദ്ദേഹം മാറി . ഒരിക്കല്‍ ക്രിസ്ത്യാനികളുടെ മരണത്തിന് ഗൂഢാലോചന നടത്തിയ മനുഷ്യന്‍ സുവിശേഷത്തിന്റെ പ്രത്യാശ പ്രചരിപ്പിക്കുന്നതിനായി തന്റെ ജീവിതം സമര്‍പ്പിച്ചു.

വീണ്ടെടുപ്പ് എപ്പോഴും ദൈവത്തിന്റെ അത്ഭുതകരമായ പ്രവൃത്തിയാണ്. ചില കഥകള്‍ കൂടുതല്‍ നാടകീയമാണ്, എന്നാല്‍ അന്തര്‍ലീനമായ സത്യം അതേപടി നിലനില്‍ക്കുന്നു: നമ്മില്‍ ആരും അവന്റെ പാപമോചനത്തിന് അര്‍ഹരല്ല, എന്നിട്ടും യേശു ശക്തനായ ഒരു രക്ഷകനാണ്! അവന്‍ 'താന്‍ മുഖാന്തരമായി ദൈവത്തോട് അടുക്കുന്നവരെ പൂര്‍ണ്ണമായും രക്ഷിക്കുന്നു' (എബ്രായര്‍ 7:25).

വെളിച്ചത്തിന്റെ സൂക്ഷിപ്പുകാര്‍

അവര്‍ അവരെ ''വെളിച്ചത്തിന്റെ സൂക്ഷിപ്പുകാര്‍'' എന്ന് വിളിക്കുന്നു.

അമേരിക്കന്‍ ഐക്യനാടുകളിലെ നോര്‍ത്ത് കരോലിന തീരത്ത് സ്ഥിതിചെയ്യുന്ന ഹാറ്റെറാസ് ദ്വീപിലെ വിളക്കുമാടത്തില്‍, 1803 മുതല്‍ അവിടെ സേവനം അനുഷ്ഠിച്ച സൂക്ഷിപ്പികാര്‍ക്കുവേണ്ടി ഒരു സ്മാരകം ഉണ്ട്. തീരദേശത്തെ മണ്ണൊലിപ്പ് കാരണം നിലവിലുള്ള കെട്ടിടം കൂടുതല്‍ ഉള്ളിലേക്ക് മാറ്റിയതിനുശേഷം, സൂക്ഷിപ്പുകാരുടെ പേരുകള്‍ പഴയ അടിസ്ഥാന കല്ലുകളില്‍ പതിക്കുകയും പുതിയ സൈറ്റിന് അഭിമുഖമായി ഒരു ആംഫിതിയേറ്റര്‍ ആകൃതിയില്‍ ക്രമീകരിക്കുകയും ചെയ്തു. ആ നിലയില്‍ - ഒരു പ്ലാക്കാര്‍ഡ് വിശദീകരിക്കുന്നതുപോലെ - ഇന്നത്തെ സന്ദര്‍ശകര്‍ക്ക് ചരിത്രപരമായ സൂക്ഷിപ്പുകാരുടെ കാല്‍പ്പാട് പിന്തുടരാനും വിളക്കുമാടത്തെ ''സംരക്ഷിക്കാനും'' കഴിയും.

യേശുവാണ് ആത്യന്തിക വെളിച്ച ദാതാവ്. അവന്‍ പറഞ്ഞു, ''ഞാന്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ നടക്കാതെ, ജീവന്റെ വെളിച്ചമുള്ളവന്‍ ആകും' (യോഹന്നാന്‍ 8:12). ആര്‍ക്കും അവകാശപ്പെടാവുന്ന സമൂലമായ കാര്യമാണിത്. എന്നാല്‍ തന്നെ അയച്ച വെളിച്ചത്തിന്റെയും ജീവന്റെയും സ്രഷ്ടാവായ സ്വര്‍ഗ്ഗീയപിതാവുമായുള്ള തന്റെ ബന്ധം സ്ഥിരീകരിക്കുന്നതിനാണ് യേശു ഇത് പറഞ്ഞത്.

രക്ഷയ്ക്കായി നാം യേശുവിലേക്ക് നോക്കുകയും അവന്റെ പഠിപ്പിക്കലുകള്‍ പിന്തുടരുകയും ചെയ്യുമ്പോള്‍, ദൈവവുമായുള്ള ബന്ധത്തിലേക്കു നാം പുനഃസ്ഥാപിക്കപ്പെടുകയും അവന്‍ നമുക്ക് പുതിയ ശക്തിയും ലക്ഷ്യവും നല്‍കുകയും ചെയ്യുന്നു. അവന്റെ പരിവര്‍ത്തനാത്മക ജീവനും സ്‌നേഹവും - ''എല്ലാ മനുഷ്യരുടെയും വെളിച്ചം'' (1:4) നമ്മിലും നമ്മിലൂടെയും ഇരുണ്ടതും ചിലപ്പോള്‍ അപകടകരവുമായ ഒരു ലോകത്തിലേക്ക് പ്രകാശിക്കുന്നു.

യേശുവിന്റെ അനുഗാമികള്‍ എന്ന നിലയില്‍ നാം ''വെളിച്ചത്തിന്റെ കാവല്‍ക്കാര്‍'' ആയിത്തീരുന്നു. അവന്റെ വെളിച്ചം നമ്മില്‍ നിന്ന് പ്രകാശിക്കുന്നത് മറ്റുള്ളവര്‍ കാണുകയും അവനു മാത്രം നല്‍കാന്‍ കഴിയുന്ന ജീവനും പ്രത്യാശയും കണ്ടെത്തുകയും ചെയ്യട്ടെ!

കാണുന്നവന്‍

''ഓ, ഇല്ല!'' അടുക്കളയിലേക്ക് കാലെടുത്തുവച്ചപ്പോള്‍ എന്റെ ഭാര്യയുടെ ശബ്ദം മുഴങ്ങി. അവള്‍ അതു പറഞ്ഞ നിമിഷം, ഞങ്ങളുടെ തൊണ്ണൂറ് പൗണ്ട് തൂക്കമുള്ള ലാബ്രഡോര്‍ ''മാക്‌സ്'' മുറിയില്‍ നിന്ന് പുറത്തേക്കു പാഞ്ഞു.

അടുക്കള കൗണ്ടറിന്റെ വക്കിനോടു ചേര്‍ന്ന് വെച്ചിരുന്ന ആട്ടിറച്ചിക്കഷണം പോയി. മാക്‌സ് അത് തിന്നു ഒരു ശൂന്യമായ പാത്രം മാത്രം അവശേഷിപ്പിച്ചു. അവന്‍ ഒരു കട്ടിലിനടിയില്‍ ഒളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവന്റെ തലയും തോളും മാത്രമേ കട്ടിലിനടിയില്‍ കയറിയുള്ളു. ഞാന്‍ അവനെ പിന്തുടര്‍ന്നു ചെന്നപ്പോള്‍ അവന്റെ അനാവൃതമായ മുതുകും വാലും അവനെ ഒറ്റിക്കൊടുത്തു.

''ഓ, മാക്‌സ്,'' ഞാന്‍ പിറുപിറുത്തു, ''നിന്റെ പാപം നിന്നെ കണ്ടെത്തും.'' യിസ്രായേലിലെ രണ്ട് ഗോത്രങ്ങളോട് ദൈവത്തെ അനുസരിക്കണമെന്നും അവരുടെ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നും മോശെ ഉപദേശിച്ചപ്പോള്‍ പറഞ്ഞ വാചകമാണ് ഞാന്‍ കടമെടുത്തത്. അവന്‍ അവരോടു പറഞ്ഞു: ''എന്നാല്‍ നിങ്ങള്‍ അങ്ങനെ ചെയ്യുകയില്ല എങ്കില്‍ നിങ്ങള്‍ യഹോവയോടു പാപം ചെയ്തിരിക്കുന്നു; നിങ്ങളുടെ പാപഫലം നിങ്ങള്‍ അനുഭവിക്കും' (സംഖ്യാപുസ്തകം 32:23).

പാപം ഒരു നിമിഷത്തേക്കു സുഖപ്രദമായി തോന്നാം, പക്ഷേ അത് ദൈവത്തില്‍ നിന്നുള്ള വേര്‍പിരിയലിന്റെ ആത്യന്തിക വേദനയ്ക്ക് കാരണമാകുന്നു. ദൈവത്തിന് ഒന്നും മറവല്ലെന്ന് മോശ തന്റെ ജനത്തെ ഓര്‍മ്മിപ്പിക്കുന്നു. ഒരു ബൈബിള്‍ എഴുത്തുകാരന്‍ പറഞ്ഞതുപോലെ, ''അവനു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിനു നഗ്നവും മലര്‍ന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളത്'' (എബ്രായര്‍ 4:13).

എല്ലാം അവന്‍ കാണുന്നുണ്ടെങ്കിലും, നമ്മുടെ പാപം ഏറ്റുപറയാനും അതില്‍ പശ്ചാത്തപിക്കാനും (അതില്‍ നിന്ന് തിരിയാനും) അവനോടൊപ്പം ശരിയായി നടക്കാനും നമ്മുടെ പരിശുദ്ധനായ ദൈവം സ്‌നേഹപൂര്‍വ്വം നമ്മെ ആകര്‍ഷിക്കുന്നു (1 യോഹന്നാന്‍ 1:9). ഇന്ന് നമുക്ക് അവനെ സ്‌നേഹത്തില്‍ അനുഗമിക്കാം.

രക്ഷിക്കുന്നവന്‍

ഡെസ്‌മോണ്ടിനെ, ''ജീവിച്ചിരിക്കുന്ന ധീരനായ വ്യക്തികളില്‍ ഒരാള്‍'' എന്ന് വിളിച്ചിരുന്നു, പക്ഷേ മറ്റുള്ളവര്‍ പ്രതീക്ഷിച്ചതായിരുന്നില്ല അദ്ദേഹം. തോക്ക് കൊണ്ടുനടക്കാന്‍ വിസമ്മതിച്ച സൈനികനായിരുന്നു അദ്ദേഹം. ഒരു ഭിഷഗ്വരന്‍ എന്ന നിലയില്‍ ഒരു യുദ്ധത്തില്‍ പരിക്കേറ്റ എഴുപത്തിയഞ്ച് സൈനികരെ ഏകനായി രക്ഷപ്പെടുത്തി, അക്കൂട്ടത്തില്‍ ഒരിക്കല്‍ അദ്ദേഹത്തെ ഒരു ഭീരുവെന്ന് വിളിക്കുകയും വിശ്വാസത്തെ പരിഹസിക്കുകയും ചെയ്ത വ്യക്തിയും ഉണ്ടായിരുന്നു. കനത്ത വെടിവയ്പു നടക്കുന്നിടത്തേക്ക് ഓടിയ ഈ സൈനികന്‍ നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു, ''കര്‍ത്താവേ, ഒരാളെക്കൂടി രക്ഷിക്കാന്‍ എന്നെ സഹായിക്കണമേ.'' അദ്ദേഹത്തിന്റെ ധീരതയ്ക്ക്് മെഡല്‍ നല്‍കി രാജ്യം ആദരിച്ച്ു.
യേശു വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടതായി തിരുവെഴുത്ത് പറയുന്നു. സെഖര്യാ പ്രവാചകന്‍ മുന്‍കൂട്ടിപ്പറഞ്ഞ ഒരു ദിവസം (9: 9), യേശു കഴുതപ്പുറത്ത് യെരൂശലേമില്‍ പ്രവേശിച്ചു, ജനക്കൂട്ടം മരക്കൊമ്പുകള്‍ വീശി ''ഹോശന്ന!'' (''രക്ഷിക്കുക!'' എന്നര്‍ത്ഥം വരുന്ന സ്തുതിയുടെ ആര്‍പ്പ്) എന്ന് ആര്‍ത്തു വിളിച്ചു. സങ്കീര്‍ത്തനം 118:26 ഉദ്ധരിച്ചുകൊണ്ട് അവര്‍ ഇങ്ങനെ വിളിച്ചുപറഞ്ഞു: ''കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍!'' (യോഹന്നാന്‍ 12:13). എന്നാല്‍ ആ സങ്കീര്‍ത്തനത്തിലെ അടുത്ത വാക്യം ''യാഗപീഠത്തിന്റെ കൊമ്പുകളോളം'' യാഗമൃഗത്തെ കൊണ്ടുവന്നു കെട്ടുന്നതിനെ സൂചിപ്പിക്കുന്നു (സങ്കീര്‍ത്തനം 118:27). യോഹന്നാന്‍ 12-ല്‍ ജനക്കൂട്ടം തങ്ങളെ രക്ഷിക്കാനായി റോമില്‍ നിന്ന് വരുന്ന ഒരു ഭൗമിക രാജാവിനെ പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ യേശു അതിലും ഉന്നതനായ ഒരുവനായിരുന്നു. അവന്‍ രാജാക്കന്മാരുടെ രാജാവും നമ്മുടെ യാഗവും - നമ്മുടെ പാപങ്ങളില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ മനഃപൂര്‍വ്വം കുരിശ് സ്വീകരിച്ച ജഡത്തിലുള്ള ദൈവം - നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവചിച്ച ഒരു ഉദ്ദേശ്യമായിരുന്നു അത്.
യോഹന്നാന്‍ എഴുതുന്നു: ''ഇത് അവന്റെ ശിഷ്യന്മാര്‍ ആദിയില്‍ ഗ്രഹിച്ചില്ല; യേശുവിനു തേജസ്‌കരണം വന്നശേഷം അവനെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും തങ്ങള്‍ അവനെ ഇങ്ങനെ ചെയ്തു എന്നും
അവര്‍ക്ക് ഓര്‍മ്മ വന്നു'' (യോഹന്നാന്‍ 12:16). അവന്റെ വചനത്താല്‍ പ്രകാശിതരായപ്പോള്‍ ദൈവത്തിന്റെ നിത്യമായ ഉദ്ദേശ്യങ്ങള്‍ അവര്‍ക്കു വ്യക്തമായി. ശക്തനായ ഒരു രക്ഷകനെ അയയ്ക്കാന്‍ തക്കവണ്ണം അവന്‍ നമ്മെ സ്‌നേഹിക്കുന്നു!

പൂര്‍ണ്ണമായി അറിയപ്പെട്ടത്

'നിങ്ങള്‍ ഇപ്പോള്‍ ഇവിടെ നില്‍ക്കരുത്. മുകളില്‍ ആരോ നിങ്ങളെ അന്വേഷിക്കുന്നു.'' ചെങ്കുത്തായ പര്‍വത മലയിടുക്കിന്റെ അരികില്‍ നിന്ന് കാര്‍ വലിച്ചെടുത്തശേഷം ടയര്‍ ഉരഞ്ഞ പാടുകള്‍ പഠിച്ചുകൊണ്ട് ട്രക്ക് ഡ്രൈവര്‍ എന്റെ അമ്മയോട് പറഞ്ഞു. ആ സമയത്ത് അമ്മ എന്നെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. ഞാന്‍ വളരുമ്പോള്‍, ആ ദിവസം ദൈവം നമ്മുടെ രണ്ടു ജീവനുകള്‍ രക്ഷിച്ചതിന്റെ കഥ അവള്‍ പലപ്പോഴും വിവരിക്കുമായിരുന്നു. ഞാന്‍ ജനിക്കുന്നതിനുമുമ്പുതന്നെ ദൈവം എന്നെ വിലമതിച്ചിരുന്നുവെന്ന് അവള്‍ എനിക്ക് ഉറപ്പ് നല്‍കി.

നമ്മളാരും സര്‍വ്വജ്ഞനായ (എല്ലാം അറിയുന്ന) സ്രഷ്ടാവിന്റെ ശ്രദ്ധയില്‍ നിന്ന് മറഞ്ഞിരിക്കുന്നില്ല. 2,500 ലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് അവന്‍ യിരെമ്യാ പ്രവാചകനോട് പറഞ്ഞു, ''നിന്നെ ഉദരത്തില്‍ ഉരുവാക്കിയതിനു മുമ്പെ ഞാന്‍ നിന്നെ അറിഞ്ഞു'' (യിരെമ്യാവ് 1:5). ഏതൊരു വ്യക്തിയെക്കാളും കൂടുതല്‍ അടുത്ത് ദൈവം നമ്മെ അറിയുന്നു, മറ്റേതില്‍ നിന്നും വ്യത്യസ്തമായി നമ്മുടെ ജീവിതത്തിന് ലക്ഷ്യവും അര്‍ത്ഥവും നല്‍കാന്‍ അവനു കഴിയും. അവിടുന്ന് തന്റെ ജ്ഞാനത്തിലൂടെയും ശക്തിയിലൂടെയും നമ്മെ രൂപപ്പെടുത്തിയെന്നു മാത്രമല്ല, നമ്മുടെ അസ്തിത്വത്തിന്റെ ഓരോ നിമിഷവും നമ്മെ നിലനിര്‍ത്തുകയും ചെയ്യുന്നു - നമ്മുടെ അവബോധമില്ലാതെ ഓരോ നിമിഷവും സംഭവിക്കുന്ന വ്യക്തിഗത വിശദാംശങ്ങള്‍ ഉള്‍പ്പെടെ അവന്‍ അറിയുന്നു. അതായത് നമ്മുടെ ഹൃദയമിടിപ്പു മുതല്‍ നമ്മുടെ തലച്ചോറിന്റെ സങ്കീര്‍ണ്ണമായ പ്രവര്‍ത്തനം വരെ അവനറിയുന്നു. നമ്മുടെ സ്വര്‍ഗ്ഗീയപിതാവ് നമ്മുടെ അസ്തിത്വത്തിന്റെ എല്ലാ വശങ്ങളും എങ്ങനെ ഉള്‍ക്കൊള്ളുന്നുവെന്നതിനെക്കുറിച്ച് ദാവീദ് ഉദ്ഘോഷിച്ചു, ''ദൈവമേ, നിന്റെ വിചാരങ്ങള്‍ എനിക്ക് എത്ര ഘനമായവ!'' (സങ്കീര്‍ത്തനം 139:17).

നമ്മുടെ അവസാന ശ്വാസത്തേക്കാള്‍ ദൈവം നമ്മോട് കൂടുതല്‍ അടുത്തിരിക്കുന്നു. അവന്‍ നമ്മെ സൃഷ്ടിച്ചു, അവന്‍ നമ്മെ അറിയുന്നു, നമ്മെ സ്‌നേഹിക്കുന്നു, നമ്മുടെ ആരാധനയ്ക്കും പ്രശംസയ്ക്കും അവന്‍ എപ്പോഴും യോഗ്യനാണ്.

കാഠിന്യമേറിയ സ്ഥലങ്ങള്‍

ഒരിക്കല്‍ ഹെറോയിന്‍ ദുരുപയോഗം ചെയ്ത അതേ നഗരത്തില്‍ ഇന്ന് യൂത്ത് പാസ്റ്ററാണ് ജിയോഫ്. ദൈവം അവന്റെ ഹൃദയത്തെയും സാഹചര്യങ്ങളെയും അതിശയകരമായ രീതിയില്‍ രൂപാന്തരപ്പെടുത്തി. ''കുട്ടികളെ അതേ തെറ്റുകള്‍ വരുത്തുന്നതില്‍ നിന്നും ഞാന്‍ അനുഭവിച്ച അതേ വേദന അനുഭവിക്കുന്നതില്‍നിന്നും തടയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,'' ജിയോഫ് പറഞ്ഞു. ''യേശു അവരെ സഹായിക്കും.'' കാലക്രമേണ, ദൈവം അവനെ ആസക്തിയുടെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുകയും അവന്റെ ഭൂതകാലത്തിനതീതമായി ഒരു സുപ്രധാന ശുശ്രൂഷ നല്‍കുകയും ചെയ്തു.

പ്രതീക്ഷ നഷ്ടപ്പെട്ടതായി തോന്നുന്ന സാഹചര്യങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായ നന്മ പുറത്തെടുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ദൈവത്തിനുണ്ട്. യോസഫിനെ ഈജിപ്തിലെ അടിമത്തത്തിലേക്ക് വില്‍ക്കുകയും വ്യാജ ആരോപണം ചുമത്തി ജയിലിലേക്ക് അയയ്ക്കുകയും ചെയ്തു, അവിടെ വര്‍ഷങ്ങളോളം അവന്‍ വിസ്മരിക്കപ്പെട്ടു. എന്നാല്‍ ദൈവം അവനെ യഥാസ്ഥാനപ്പെടുത്തുകയും ഫറവോന്റെ കീഴില്‍ നേരിട്ട് അധികാരസ്ഥാനത്ത് എത്തിക്കുകയും ചെയ്തു - അവനെ ഉപേക്ഷിച്ച സഹോദരങ്ങളുടെ ജീവന്‍ ഉള്‍പ്പെടെ നിരവധി ജീവന്‍ രക്ഷിക്കാന്‍ അവന് കഴിഞ്ഞു. ഈജിപ്തില്‍ യോസേഫ് വിവാഹം കഴിച്ചു മക്കളുണ്ടായി. അവന്‍ രണ്ടാമത്തെ മകന് എഫ്രയീം (''രണ്ടുതവണ ഫലവത്താകുന്നു'' എന്നര്‍ത്ഥമുള്ള എബ്രായ പദത്തില്‍ നിന്ന്) എന്ന് നാമകരണം ചെയ്തു. അതിന് അവന്‍ പറഞ്ഞു കാരണം: ''സങ്കടദേശത്ത് ദൈവം എന്നെ വര്‍ദ്ധിപ്പിച്ചു'' (ഉല്പത്തി 41:52).

ജിയോഫിന്റെയും യോസഫിന്റെയും കഥകള്‍ തമ്മില്‍ മൂവായിരമോ നാലായിരമോ വര്‍ഷത്തെ വ്യത്യാസമുണ്ട് എങ്കിലും അവ മാറ്റമില്ലാത്ത ഒരേ സത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു: നമ്മുടെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ സ്ഥലങ്ങള്‍ പോലും പലരെയും സഹായിക്കാനും അനുഗ്രഹിക്കാനുമുള്ള ഫലഭൂയിഷ്ഠമായ സ്ഥലമായി മാറും. നമ്മുടെ രക്ഷകന്റെ സ്‌നേഹവും ശക്തിയും ഒരിക്കലും മാറില്ല, അവനില്‍ വിശ്വസിക്കുന്നവരോട് അവന്‍ എപ്പോഴും വിശ്വസ്തനാണ്.

സ്‌നേഹിക്കാന്‍ ലൈനില്ല

എന്റെ നായയ്ക്ക് എന്റെ ശ്രദ്ധ ആവശ്യമായി വരുമ്പോഴൊക്കെ, അവന്‍ എന്റെ എന്തെങ്കിലും സാധനം കൈക്കലാക്കിയിട്ട് എന്റെ മുമ്പിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. ഒരു പ്രഭാതത്തില്‍ ഞാന്‍ മേശയ്ക്കരികില്‍ പുറം തിരിഞ്ഞിരുന്ന് എഴുതിക്കൊണ്ടിരിക്കുമ്പോള്‍, എന്റെ നായ മാക്‌സ് എന്റെ പേഴ്‌സ് തട്ടിയെടുത്തുകൊണ്ട് ഓടി. അവനതു ചെയ്തത് ഞാന്‍ കണ്ടില്ലെന്നു മനസ്സിലായപ്പോള്‍, അവന്‍ മടങ്ങിവന്ന് മൂക്കുകൊണ്ട് എന്നെ ഉരസി-പേഴ്‌സ് വായില്‍ വെച്ച് നൃത്തം ചെയ്യുന്ന കണ്ണുകളോടെ, വാലാട്ടിക്കൊണ്ട് കളിക്കാന്‍ എന്നെ ക്ഷണിച്ചു.

മാക്‌സിന്റെ കോമാളിത്തം എന്നില്‍ ചിരിയുണര്‍ത്തി, എങ്കിലും മറ്റുള്ളവര്‍ക്ക് ശ്രദ്ധ കൊടുക്കുന്നതിലുള്ള എന്റെ പരിമിതിയെക്കുറിച്ച് അതെന്നെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. പലപ്പോഴും കുടുംബാംഗങ്ങളും സ്‌നേഹിതരുമായി സമയം ചിലവഴിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുമെങ്കിലും മറ്റു കാര്യങ്ങള്‍ എന്റെ സമയത്തെയും ശ്രദ്ധയെയും അപഹരിക്കും; ഞാന്‍ ബോധവാനാകുംമുമ്പെ ദിവസങ്ങള്‍ കടന്നുപോകയും സ്‌നേഹം പ്രകടിപ്പിക്കാതെ പോകയും ചെയ്യും.

നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് നാം ഓരോരുത്തര്‍ക്കും ഏറ്റവും ഗാഢമായ നിലയില്‍ ശ്രദ്ധ തരുവാന്‍ തക്കവിധം വലിയവനാണ് എന്നത് എത്രമാത്രം ആശ്വാസകരമാണ്-നാം ജീവിക്കും കാലമത്രയും നമ്മുടെ ശ്വാസകോശത്തിലെ ഓരോ ശ്വാസത്തെയും നിലനിര്‍ത്തുന്നത് അവനാണ്. അവന്‍ തന്റെ ജനത്തിനു നല്‍കുന്ന വാഗ്ദത്തം: 'നിങ്ങളുടെ വാര്‍ദ്ധക്യം വരെ ഞാന്‍ അനന്യന്‍ തന്നേ; നിങ്ങള്‍ നരയ്ക്കുവോളം ഞാന്‍ നിങ്ങളെ ചുമക്കും; ഞാന്‍ നിങ്ങളെ നിര്‍മ്മിച്ചിരിക്കുന്നു; ഞാന്‍ നിങ്ങളെ വഹിക്കും'' (യെശയ്യാവ് 46:4).

ദൈവത്തിന് എല്ലായ്‌പ്പോഴും നമുക്കുവേണ്ടി സമയമുണ്ട്. നമ്മുടെ സാഹചര്യങ്ങളുടെ എല്ലാ വിശദാംശങ്ങളും അവന്‍ മനസ്സിലാക്കുന്നു-അതെത്രമാത്രം സങ്കീര്‍ണ്ണവും പ്രയാസകരവും ആയാലും-നാം പ്രാര്‍ത്ഥനയില്‍ എപ്പോള്‍ അവനെ വിളിച്ചാലും അവനവിടെയുണ്ട്. നമ്മുടെ രക്ഷകന്റെ പരിതിയില്ലാത്ത സ്‌നേഹത്തിനായി നാം ഒരിക്കലും ലൈനില്‍ കാത്തുനില്‍ക്കേണ്ട കാര്യമില്ല.

പ്രാര്‍ത്ഥിക്കാനുള്ള പ്രേരണ

'വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് കൂടെക്കൂടെ നിനക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള പ്രേരണ എനിക്കുണ്ടാകുമായിരുന്നു, എന്തുകൊണ്ടാണെന്ന് ഞാന്‍ അത്ഭുതപ്പെട്ടിരുന്നു.'

എന്റെ പഴയ സ്‌നേഹിതയുടെ ടെക്സ്റ്റ് മെസ്സേജിനൊപ്പം അവള്‍ ബൈബിളില്‍ സൂക്ഷിച്ചിരുന്ന ഒരു കുറിപ്പിന്റെ ഫോട്ടോയും ഉണ്ടായിരുന്നു: 'ജെയിംസിനുവേണ്ടി പ്രാര്‍ത്ഥിക്കുക. മനസ്സിനെയും ചിന്തകളെയും വാക്കുകളെയും മൂടുക.' എന്റെ പേരിനൊപ്പം അവള്‍ മൂന്നു വ്യത്യസ്ത വര്‍ഷങ്ങളും രേഖപ്പെടുത്തിയിരുന്നു.

ആ വര്‍ഷങ്ങള്‍ നോക്കിയപ്പോള്‍ എന്റെ ശ്വാസം നിലച്ചു. ഏതു മാസത്തിലാണ് അവള്‍ പ്രാര്‍ത്ഥിക്കാനാരംഭിച്ചത് എന്നു ഞാന്‍ തിരിച്ചു ചോദിച്ചു. 'ജൂലൈയോടടുത്താണ്' അവളുടെ മറുപടി ലഭിച്ചു.

ഞാന്‍ വീടു വിട്ട് വിദേശത്തു പഠിക്കാന്‍ പോയ മാസമായിരുന്നു അത്. അപരിചിതമായ ഒരു സംസ്‌കാരവും ഭാഷയും ഞാന്‍ നേരിടുകയും മുമ്പൊരിക്കലും സംഭവിക്കാത്തവിധം എന്റെ വിശ്വാസം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന അവസരമായിരുന്നു അത്. ആ കുറിപ്പിലേക്കു ഞാന്‍ നോക്കിയപ്പോള്‍, ഔദാര്യമായ പ്രാര്‍ത്ഥനയുടെ വിലപ്പെട്ട സമ്മാനം എനിക്കു ലഭിച്ചിരുന്നു എന്നു ഞാന്‍ മനസ്സിലാക്കി.

എന്റെ സ്‌നേഹിതയുടെ ദയ, പ്രാര്‍ത്ഥിക്കാന്‍ 'പ്രേരിപ്പിക്കപ്പെട്ട'' മറ്റൊരാളെക്കുറിച്ച് എന്നെ ഓര്‍മ്മിപ്പിച്ചു: തന്റെ യുവ മിഷനറി സുഹൃത്തായ തിമൊഥെയൊസിനോടുള്ള പൗലൊസിന്റെ നിര്‍ദ്ദേശം: 'എന്നാല്‍ സകല മനുഷ്യര്‍ക്കും ... വിശേഷാല്‍ രാജാക്കന്മാര്‍ക്കും സകല അധികാരസ്ഥന്മാര്‍ക്കും വേണ്ടി യാചനയും പ്രാര്‍ത്ഥനയും പക്ഷവാദവും സ്‌തോത്രവും ചെയ്യണം എന്നു ഞാന്‍ സകലത്തിനും മുമ്പെ പ്രബോധിപ്പിക്കുന്നു'' (1 തിമൊഥെയൊസ് 2:1). 'സകലത്തിനും മുമ്പെ'' എന്ന പ്രയോഗം ഉയര്‍ന്ന മുന്‍ഗണനയെ ആണു സൂചിപ്പിക്കുന്നത്. നമ്മുടെ പ്രാര്‍ത്ഥന സുപ്രധാനമാണ് എന്നു പൗലൊസ് വിശദീകരിക്കുന്നു, കാരണം, 'സകല മനുഷ്യരും രക്ഷ പ്രാപിക്കുവാനും (യേശുവിനെക്കുറിച്ചുള്ള) സത്യത്തിന്റെ പരിജ്ഞാനത്തില്‍ എത്തുവാനും'' ദൈവം ആഗ്രഹിക്കുന്നു (വാ. 4).

മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുവാനും അവരെ തന്നിലേക്ക് അടുപ്പിക്കുവാനും ദൈവം നിരവധി മാര്‍ഗ്ഗങ്ങളില്‍ വിശ്വസ്തമായ പ്രാര്‍ത്ഥനയിലൂടെ പ്രവര്‍ത്തിക്കുന്നു. ഒരാളെക്കുറിച്ചുള്ള ചിന്ത മനസ്സില്‍ വരുമ്പോള്‍ അയാളുടെ സാഹചര്യം നമുക്കറിയില്ലായിരിക്കാം, എന്നാല്‍ ദൈവത്തിനറിയാം. നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം ആ വ്യക്തിയെ സഹായിക്കുന്നു.

നല്‍കുന്ന അവസ്ഥയിലേക്കു വളരുക

'ഞാന്‍ മുത്തശ്ശന് ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്'' എന്റെ രണ്ടു വയസ്സുള്ള കൊച്ചുമകന്‍ എന്റെ കൈയിലേക്ക് ഒരു ബോക്സ് വെച്ചുതന്നിട്ട് ഉച്ചത്തില്‍ പറഞ്ഞു. 'അവന്‍ തനിയെ തിരഞ്ഞെടുത്താണത്'' എന്റെ ഭാര്യ പുഞ്ചിരിച്ചു.
ഞാന്‍ ബോക്സു തുറന്നു, അവന്റെ ഇഷ്ട കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ ക്രിസ്തുമസ് അലങ്കാരമായിരുന്നു അത്. 'ഞാനൊന്നു കാണട്ടെ' ആകാംക്ഷയോടെ അവന്‍ ചോദിച്ചു. എന്നിട്ട് അന്നു വൈകിട്ടു വരെ 'എന്റെ'' സമ്മാനവുമായി അവന്‍ കളിച്ചു. അവനെ വീക്ഷിച്ചുകൊണ്ടിരുന്ന ഞാന്‍ ചിരിച്ചു.

ഞാന്‍ ചിരിച്ചതിന്റെ കാരണം ഒരു കാലത്ത് ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന സമ്മാനത്തെക്കുറിച്ച് ഓര്‍ത്തതുകൊണ്ടാണ്. ഞാന്‍ ഹൈസ്‌കൂളിലായിരുന്നപ്പോള്‍ എന്റെ ജ്യേഷ്ഠന് ഞാന്‍ ഒരു മ്യൂസിക് ആല്‍ബം സമ്മാനം നല്‍കുകയുണ്ടായി. അതു കേള്‍ക്കാന്‍ എനിക്കു വലിയ ആഗ്രഹമായിരുന്നു (ഞാന്‍ കേട്ടു). വര്‍ഷങ്ങള്‍ക്കു ശേഷവും കൂടുതല്‍ നിസ്വാര്‍ത്ഥമായി കൊടുക്കുവാന്‍ ദൈവം എന്നെ വളര്‍ത്തുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

നാം വളര്‍ച്ച പ്രാപിക്കേണ്ട ഒന്നാണ് നല്‍കല്‍. പൗലൊസ് എഴുതി, 'എല്ലാറ്റിലും നിങ്ങള്‍ മുന്തിയിരിക്കുന്നതുപോലെ ഈ ധര്‍മ്മകാര്യത്തിലും മുന്തിവരുവിന്‍'' (2 കൊരിന്ത്യര്‍ 8:7). നമുക്കുള്ളതെല്ലാം ദൈവത്തില്‍ നിന്നു ലഭിച്ചതാണെന്നു നാം മനസ്സിലാക്കുകയും 'വാങ്ങുന്നതിനേക്കാള്‍ കൊടുക്കുന്നതു ഭാഗ്യം'' എന്ന് അവന്‍ നമുക്കു കാണിച്ചു തരികയും ചെയ്യുമ്പോള്‍ (അപ്പൊ. പ്രവൃ. 20:35) നമ്മുടെ കൊടുക്കലില്‍ കൃപ നിറഞ്ഞുവരും.

എല്ലാറ്റിലും മികച്ച നിസ്വാര്‍ത്ഥമായ സമ്മാനം ദൈവം നമുക്കു ഔദാര്യമായി നല്‍കി: നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി ക്രൂശില്‍ മരിക്കുവാനും തുടര്‍ന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുവാനുമായി തന്റെ ഏക പുത്രനെ. ഈ ആത്യന്തികമായ സമ്മാനം സ്വീകരിക്കുന്ന ഏതൊരുവനും അളക്കാനാവാത്തത്ര ധനികനാണ്. നമ്മുടെ ഹൃദയങ്ങള്‍ അവനില്‍ കേന്ദ്രീകരിക്കുമ്പോള്‍ നമ്മുടെ കരങ്ങള്‍ മറ്റുള്ളവര്‍ക്കായി സ്നേഹത്തോടെ തുറക്കപ്പെടും.